June 28, 2015

ഒരു മഴ പെയ്തപ്പോൾ

ഇന്നലെ മഴ പെയ്തു. കനത്ത മഴയൊന്നുമല്ല. സാമാന്യം ഭേദപ്പെട്ട മഴ. അതും ഏതാണ്ട് പത്തോ പതിനഞ്ചോ മിനുട്ട്. അത്രമാത്രം.

നാട്ടിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള കടയിൽ പോയതാണ്.  മുട്ടറ്റം വെള്ളം. അതിശയോക്തി തീരെയില്ലാതെ പറയട്ടെ, ഒഴുക്ക് കാരണം, വീഴുമെന്നു കരുതി.

മണ്‍സൂണ്‍ കാലത്ത് ഇതിനേക്കാൾ എത്രയോ വലിയ മഴ കണ്ടിട്ടുണ്ട്? മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന തോരാമഴ. അന്നൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ല.

ഇത് രണ്ടാഴ്ച മുൻപേ പ്രതീക്ഷിച്ചത് 


ഓർമവെച്ച നാൾ മുതൽ, ട്രാൻസ്പോർട്ട്  ബസ് സ്റ്റാൻഡിനു സമീപം ചതുപ്പ് പ്രദേശമാണ്. ഒരു വലിയ നീർത്തടം. പിന്നെ ചെറിയ രണ്ടുമൂന്നു വെള്ളക്കെട്ടുകൾ. മിക്കപ്പോഴും, വെള്ളക്കൊക്കുകളും പേരറിയാത്ത ചില പക്ഷികളും വലിയ നീർത്തടത്തിന്റെ പായൽപ്പരപ്പിൽ കാണാറുണ്ട്.

അതിന്റെ അർത്ഥം, അടിയിൽ നിറയെ വെള്ളമുണ്ടെന്നാണ്.  അതിൽ മീൻ ഉണ്ടെന്നാണ്. ഏതു കൊടും വേനലിൽപോലും.

 പതുക്കെപ്പതുക്കെ ചതുപ്പ് പ്രദേശങ്ങൾ അപ്രത്യക്ഷമായിത്തുടങ്ങി. രണ്ടാഴ്ച്ച മുൻപ് ഹൃദയഭേദകമായ കാഴ്ച. അവശേഷിച്ചിരുന്ന നീർത്തടങ്ങളിലുംകൂടി മണ്ണ് (അതോ എവിടുന്നെങ്കിലും മാലിന്യമോ) ഇട്ട് നികത്തുന്നു.

ഒരു വശത്ത് നീർത്തടങ്ങളും നീർച്ചാലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ബോധവത്കരണം. മറുവശത്ത് അശാസ്ത്രീയമായ വികസന നടപടികളും.

അറിയാം, നീർത്തടങ്ങൾ പല ബുദ്ധിമുട്ടുകൾക്കും ഇടയാക്കും. കൊതുക് പെരുകും. പകർച്ചവ്യാധികൾ ഉണ്ടാകും. ജനം, മാലിന്യം കൊണ്ടിടും.

പക്ഷേ, ഇതൊക്കെ നീർത്തടങ്ങൾ നന്നായിട്ടു സംരക്ഷിക്കാഞ്ഞിട്ടാണ്.  അരികുകൾ കെട്ടി , ചുറ്റും പുൽത്തകിടി വെച്ചുപിടിപ്പിക്കാം. അതിനു ചുറ്റും ചങ്ങലയിടാം. (വേണമെങ്കിൽ) ഇരിക്കാൻ സിമന്റ്ബെഞ്ചുകൾ പണിയാം. ഇതൊക്കെ ചെയ്തിട്ട് ഒരു കാവൽക്കാരനെക്കൂടി നിയമിക്കണം. വൈകുന്നേരങ്ങളിൽ കുട്ടികളേയും കൊണ്ടിരിക്കാൻ ഈ നാട്ടിൽ ഏതെങ്കിലും സ്ഥലമുണ്ടോ?

തിരുവനന്തപുരത്തുനിന്നും പഠിക്കാവുന്നത് 

 ഈയിടെ തിരുവനന്തപുരത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ അവർ ചെയ്യുന്ന നടപടികൾ ശ്രദ്ധിക്കേണ്ടതാണ്. അപ്പോൾ ഒരു ചരിത്രകാരൻ അഭിപ്രായപ്പെട്ടു. രാജഭരണക്കാലത്ത് തിരുവനന്തപുരം പട്ടണം, വളരെ  ശാസ്ത്രീയമായി ആസൂത്രണം ചെയ്തതാണ്. കടലിന്റേയും നദികളുടെയും മറ്റു ജലാശയങ്ങളുടെയും സാമീപ്യം കാരണം, അവിടവിടെ കുളങ്ങളും കൈത്തോടുകളും ഓടകളും വിഭാവനം ചെയ്ത് നിർമ്മിച്ചിരുന്നു. 

പക്ഷേ, കാലക്രമേണ ഇവ ഓരോന്നോരോന്നായി  അപ്രത്യക്ഷമായി. അതിന്റെ കൂടെ എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുൻപിൽ ഒരു തരി മണ്ണില്ലാതെ മുഴുവൻ സിമന്റോ  ടൈൽസൊ ഇട്ടു. 

അരിച്ചിറങ്ങാൻ മണ്ണില്ല. ഒഴുകിപ്പോകാൻ ഓടയില്ല, കൈത്തോടില്ല. മഴവെള്ളം പിന്നെന്തു ചെയ്യും?

ഇപ്പോൾ, തിരുവനന്തപുരത്ത് ഇതെല്ലാം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്. 

ആശങ്കപ്പെടുന്നു....

 ഇവിടെ ടൗണിൽ സാമാന്യം വലിയ ഒരു കുളമുണ്ട്. ഞങ്ങളുടെ തലമുറ ടൗണിൽ പോകുന്നു എന്നതിനുപകരം ഈ കുളത്തിന്റെ പേരാണു പറയുന്നത്. അന്നത്തെ ജനം തങ്ങളുടെ നാട്ടിലെ കുളത്തിന് അത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു.

ഇന്ന് എത്ര പേർക്ക് ആ പേര് അറിയാം?

ഇനി എത്ര നാൾ കൂടി ആ കുളം അവിടെ ഉണ്ടാകും?

എത്ര നാൾ കൂടി ടൗണിനു പകരം, കുളത്തിന്റെ പേര് ഉപയോഗിക്കും?


 



No comments:

Post a Comment