June 5, 2009

എന്നിട്ടും നാമെന്താ ഇങ്ങനെ?

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ചില ജീവികളുടെ കണ്ണുകള്‍ മുഖത്തിനു മുന്‍പിലാണെങ്കില്‍, മുയലിനും മറ്റും മുഖത്തിന്റെ വശങ്ങളിലാണവ. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പാര്‍ശ്വദൃഷ്ടികള്‍ക്കു കൂടുതല് വിശാലമായ ഒരു കാഴ്ച സാദ്ധ്യമാകുമ്പോള്‍ മുന്‍പിലെ കണ്ണുകള്‍ക്കു ത്രിമാനതലത്തിലുള്ള ദൃശ്യങ്ങള് അനുഭവപ്പെടുത്തുന്നു. (ചിത്രം നോക്കൂ).

അതായത് മനുഷ്യന് ചില ജീവികളെപ്പോലെ കൂടുതല് വിസ്തൃതമായ ഒരു ദൃശ്യം ഒറ്റയടിക്കു ലഭിക്കില്ലെങ്കിലും, വസ്തുക്കളുടെ യഥാര്‍ത്ഥ ആകൃതിയെപ്പറ്റിയുള്ള ധാരണ ലഭിക്കുന്നുണ്ട്. മനുഷ്യനേത്രങ്ങള്‍ക്കു മറ്റൊരു ഗുണവുമുണ്ട്. കണ്ണുകള് ചലിപ്പിച്ച് കാഴ്ച നിയന്ത്രിക്കുവാനുള്ള കഴിവ്. തന്മൂലമാണ് ഇരുവശത്തേക്കും ശ്രദ്ധിച്ചുകൊണ്ടുതന്നെ നമുക്ക് വഴി മുറിച്ചു കടക്കാന് സാധിക്കുന്നത്. അറുബോറന് പ്രസംഗം എപ്പോള് തീരുമെന്നറിയാന്, ഉടലോ തലയോ തെല്ലും അനക്കാതെ കണ്ണുമാത്രം ചലിപ്പിച്ച് വാച്ചില്‍ നോക്കാന്‍ പറ്റുന്നതും ഇതിനാലാണ്. എന്നാല് മൂങ്ങ പോലുള്ള ജീവികള്‍ക്ക് കണ്ണുകള്‍ അല്പം പോലും ചലിപ്പിക്കാന്‍ സാധ്യമല്ല. അവയ്ക് തല മൊത്തമായി തിരിച്ചാലെ കാഴ്ച മാറ്റുവാന്‍ സാധിക്കൂ.

നമ്മുടെ കണ്ണുകള്‍ അതിദ്രുതം ചലിപ്പിക്കാമെന്നത് മറ്റൊരു സവിശേഷത, അതും അങ്ങേയറ്റം കൃത്യതയോടെ. ഏറ്റവും ഇടത്തുഭാഗത്തുനിന്ന് നോട്ടം ഏറ്റവും വലത്തേക്കു മാറ്റാന്‍ ആവശ്യമായ സമയം, വെറും അഞ്ചിലൊന്നു സെക്കണ്ട് മാത്രം.

ഓകെ, ഓകെ. പക്ഷേ, രണ്ടു കണ്ണുകളെന്തിന്? ഒരെണ്ണം പോരായിരുന്നോ? ചോദ്യം ന്യായം. അവിടെയാണു പ്രകൃതിയുടെ വിരുത്. ഇരുകണ്ണുകളുടെയും വീക്ഷണകോണ്‍ വ്യത്യസ്തമാണ്. അതായത്, ഇടതുകണ്ണ് ഒരു പെന്‍സില്‍ കാണുന്നതുപോലല്ല, വലതുകണ്ണ് അതേ പെന്‍സില്‍ കാണുന്നത്. ഓരോ കണ്ണും മാറി മാറി അടച്ച് പെന്‍സിലിനെ നോക്കിയാല്‍ നമുക്കു തോന്നുന്ന വ്യത്യാസം ചെറുതാണ്. പക്ഷേ, വസ്തുവിന്റെ ത്രിമാനാകൃതിയെപ്പറ്റിയുള്ള ധാരണ ലഭിക്കാന് തലച്ചോറിന് ഈ ചെറിയ disparity (അസമാനത?) മതിയാകും. ഒരു കണ്ണു മാത്രമേയുള്ളൂവെങ്കില്‍ ഈ കഴിവ് ലഭിക്കില്ല.

അപ്പോള്‍ സ്വാഭാവികമായും മറ്റൊരു ചോദ്യമുയരും. എന്തിനാണു പ്രകൃതി രണ്ടു ചെവികള്‍ തന്നിരിക്കുന്നത്? ഉത്തരം ലളിതമാണ്. ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താന്‍.

ഭാര്യയുടെയും മകളുടെയും ശബ്ദം തിരിച്ചറിഞ്ഞാല്‍ പോരേ, എന്തിനാണു ഉറവിടംകൂടി അറിയുന്നതെന്നാ‍ര്‍ക്കും സംശയമില്ലല്ലോ. അഥവാ ഉണ്ടെങ്കില് വെറുതെ ഒന്നു സങ്കല്പിച്ചു നോക്കൂ. ഏറെ നേരമായി നിങ്ങളിരുവരും മോളെ തിരഞ്ഞു നടക്കുന്നു. എല്ലാ മുറികളും നോക്കി. ബാത്‌റൂം, കതകിനു പുറകില്‍, കട്ടിലിനടിയില്‍, അയല്‌പക്കത്ത്..ഇല്ല, എവിടെയുമില്ല. അപ്പോഴാണു കരഞ്ഞു കരഞ്ഞു നേര്‍ത്ത്, ശ്വാസം മുട്ടിയതുപോലെ, ..അമ്മേ..എന്ന വിളി. ആ ശബ്ദം എവിടെനിന്നെന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില് നമുക്ക് കേള്‍വിശക്തികൊണ്ടെന്തു ഫലം?

കാതും കണ്ണും മാത്രമാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ഇവയെ എല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രത്യേകതകളെക്കുറിച്ചു പറഞ്ഞാല് തീരില്ല. മറ്റു ജീവികളുമായി താരതമ്യം ചെയ്യുമ്പോള് എന്തെല്ലാം സവിശേഷഗുണങ്ങളാണ് പ്രകൃതി നമുക്കു തന്നിരിക്കുന്നത്. എന്നിട്ടും നാമെന്താ ഇങ്ങനെയായിപ്പോകുന്നത്? നാക്ക് ഒന്നേയുള്ളൂവെങ്കിലും കാതുകള് രണ്ടു വേണമെന്നു പ്രകൃതി. കണ്ണുകളും.

ഇതിന് ശാസ്ത്രീയവിശദീകരണങ്ങളുണ്ട്. എങ്കിലും, മറ്റൊരാള് പറയുന്നതിലെ ശരി വേര്‍തിരിച്ചെടുക്കാന്, അല്ലെങ്കില് കേട്ടുകേള്‍വികളെ സ്വയം ഒരു ബാലന്‍സിങ്ങിനു വിധേയമാക്കാന് എന്നൊക്കെയാണ് ഞാന് വിശ്വസിക്കുന്നത്. അതുപോലെ കാഴ്ചയിലെയും വായനയിലെയും സത്ത മാ‍ത്രം ഉള്‍ക്കൊള്ളാനാണ് രണ്ടു കണ്ണുകളെന്നും.

2 comments:

  1. വെറുതേ ഒന്നു കയറി നോക്കിയതാ,
    സംഗതി സംഭവം തന്നെ. അറിവുകളുടെ കൂമ്പാരം !
    പോരട്ടങ്ങിനെ...

    ReplyDelete
  2. ഇതു എനിക്ക് ഒരു പുതിയ അറിവായിരുന്നു ... വളരെ നന്ദി ഉണ്ട്‌

    ReplyDelete