November 8, 2008

മുതിര്‍ന്ന കുപ്പായങ്ങള്‍

മാതൃഭൂമി വാരാന്തത്തില്‍ കല്പറ്റ നാരായണന്റെ ചിലപ്പോള്‍ കാപട്യവും നല്ലതല്ലേ? അകാരണമായി വായന ഇടയ്ക്കിടെ മുറിഞ്ഞു. സ്വാഭാവികമായും അടുത്ത വര്‍ത്തമാനത്തിനായി പരതേണ്ടതാണ്. സമാനതകളേറെയുണ്ടെങ്കിലും, പല കുറി, പല വാക്യങ്ങളില്‍ തട്ടി നിന്നതെന്തുകൊണ്ടാണ്? പക്ഷേ, വീണ്ടും ശ്രദ്ധ കുറിപ്പിലേക്ക് തിരിച്ചെത്തുന്നുമുണ്ട്. കല്പറ്റ എഴുതിയതു പലതും വായിച്ചതുകൊണ്ടാവും ഈ തിരിച്ചു വരവെന്നു കരുതി. എന്നാല്‍ അല്ല, അതു മാത്രമല്ല കാരണം.

അതിലെന്തൊക്കെയോ ഉണ്ടായിരുന്നല്ലോ. രണ്ടു വാക്കുകളില്‍ തീര്‍ത്ത വാക്യങ്ങള്‍. ഇത്തിരി പറഞ്ഞ് ഏറെ വായനക്കാരന്റെ അപഗ്രഥനത്തിനായി വിട്ടുതരികയാണ്.

കൊള്ളയടിക്കപ്പെടാത്ത തന്റെ ചിത്രങ്ങളെയോര്‍ത്ത് സങ്കടപ്പെടുന്ന പിക്കാസോയുടെ വിഷണ്ണമുഖം എന്റെ മുന്‍പിലുണ്ട്. മോഷ്ടിക്കപ്പെട്ട വസ്ത്രങ്ങളെക്കുറിച്ചോര്‍ത്തു നിലവിളിക്കുന്ന സത്യവും.

വായിച്ചു വായിച്ചു ഇവിടെയെത്തിയപ്പോള്‍, ശിക്ഷാസ്ഥലങ്ങളില്‍ നിന്നുയരുന്ന നിലവിളി കേട്ടപ്പോള്‍, ഓര്‍മ്മ വന്നത് പഴയ ലക്കം മാതൃഭൂമിയില്‍ കല്പറ്റ എഴുതിയ നീ പഠിച്ചതെവിടെ പാപ.

ഒരു ഗൃഹസ്ഥന്റെ ദുരിതക്കയം നീന്തിക്കടക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴും, കുട്ടിയായിരുന്നപ്പോള്‍ പാഠശാലയില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ സ്വപ്നരൂപേണ പിന്തുടരുന്നത്..

ചോദ്യം ചെയ്യലെന്ന പേരില്‍ നേരിടുന്ന ആത്മാവിന്റെ വസ്ത്രാക്ഷേപം..

ഇല്ല, കൂടുതല്‍ എഴുതുന്നില്ല.

തികച്ചും വ്യത്യസ്തമായ ബാല്യകാല സങ്കടങ്ങളാണെനിക്ക്. സമാനതകള്‍ തീരെയില്ലെന്നു പറയാം. എന്നിട്ടും വെറുമൊരു കുറിപ്പ് ഓര്‍മ്മയില്‍‌നിന്ന് മായാത്തത് എന്തുകൊണ്ടാണോ?


1 comment:

  1. മാതൃഭൂമിയിലെ പേജ് സ്കാന്‍ ചെയ്തിടുന്നത് പകര്‍പ്പവകാശ ലംഘനമാവുമോ? ആണെങ്കില്‍ ആരെങ്കിലും ഒന്നു പറയുമോ?
    ഈ പോസ്റ്റൊന്നും ആരും വായിക്കുന്നില്ലെങ്കില്‍, പകര്‍പ്പവകാശം ലംഘിച്ചാലെന്ത്.. ഇല്ലെങ്കിലെന്ത്..അല്ലേ?

    ReplyDelete