June 6, 2009

ശ്വസനം

പുല്ലുവഴിച്ചിട്ടയില് കോറിയിട്ട ലേഖനങ്ങളിലൊന്ന് യശഃപ്രാര്‍ത്ഥിയായ ഒരു ഗുജറാത്തി സാഹിത്യകാരനെക്കുറിച്ചാണ്. മേല്പടിയാന്‍ നാണപ്പനെ ഏല്പിച്ച കരിക്കുലം വിറ്റയിലെ എണ്ണിയാലൊടുങ്ങാത്ത യോഗ്യതകളിലൊന്ന് ഡെല്‍ഹിയിലെ ഒരു തട്ടിപ്പു പ്രസ്ഥാനം പടച്ചുണ്ടാക്കിയ ഹൂ ഈസ് ഹൂവിലെ അംഗമാണെന്നതാണ്. ആ അവകാശവാദം വായിച്ചതോടെ നാണപ്പന്‍ പ്രസ്തുത വിറ്റ, വീറ്റോ ചെയ്തിരിക്കും. കാരണം, നമ്മുടെ നാണപ്പന്‍ തന്നെ ഇപ്പറഞ്ഞ പട്ടികയില്‍ തന്നെപ്പറ്റി പല അസംബന്ധങ്ങളും എഴുതിച്ചേര്‍ത്തിരുന്നു. അതിലൊന്ന്, തലപ്പുലയന് എന്ന തൂലികാനാമത്തിലാണ് താന്‍ എഴുതുന്നതെന്നായിരുന്നു. എഴുതിയത് നാണപ്പന്‍ ആയതിനാല്‍, സംശയമില്ല, ചെയ്തിട്ടുമുണ്ടാവണം.

അഴീക്കോട് മാഷും ഇത്തരം ചില കബളിപ്പിക്കല് സംഘങ്ങളേക്കുറിച്ച് എഴുതിയിട്ടുണ്ട്. ചിലര് ഇത്തരം പ്രസ്ഥാനങ്ങള് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള് ചില്ലിട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കാണുമ്പോള് ഇവരുടെ ലേഖനങ്ങളാണ് ഓര്‍മ്മ വരുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ വ്യക്തികളുടെ പട്ടികയില് ഉള്‍പ്പെടുത്താമെന്ന ഒരു വാഗ്ദാനം വരുമ്പോള് ആ പ്രലോഭനത്തില് നമ്മളേപ്പോലുള്ള സാധാരണക്കാര് വീണുപോവും, അല്ലേ?

മേല്‍പ്പടി വിറ്റയില്‍ ആ സാഹിത്യകാരന്‍ അവകാശപ്പെട്ടിരുന്നത് അദ്ദേഹത്തിന് അഞ്ചു തൂലികാനാമങ്ങളുണ്ടെന്നാണ്. എത്ര ആലോചിച്ചിട്ടും ഒരേ സമയം അഞ്ചു തൂലികാനാമങ്ങളുടെ ആവശ്യം എം.പി. നാരായണപിള്ളക്ക് മനസ്സിലായില്ല. പാവം നാണപ്പന്‍! അദ്ദേഹത്തിന്റെ ജീവിതകാലത്ത് ബ്ലോഗിങ് പ്രക്രിയ ആരംഭിച്ചിരുന്നെങ്കില് ഇത്തരമൊരു സംശയം ഒരിക്കലുമുണ്ടാവില്ലായിരുന്നു. മാത്രവുമല്ല, ഒന്നാംതരമൊരു ബ്ലോഗനെയും ലഭിച്ചേനെ.

അപ്പോള്‍ പറഞ്ഞുവന്നതിലേക്ക്.. ഇവിടെന്താന്നറിയാന് ഒരാഗ്രഹം. അങ്ങനെ, ബ്ലോഗിലേക്ക് കൈയ്യെടുത്തു കുത്താമെന്നു തീരുമാനിച്ചപ്പോള് എന്ത് പേരിലാവണമെന്നൊരു ശങ്ക. ഇതുവരെ കുറച്ചു ബ്ലോഗുകളെ വായിച്ചുള്ളൂ. അവയിലൊന്നും കണ്ടത് ഉടമസ്ഥരുടെ യഥാര്‍ത്ഥ പേരാവാന് യാതൊരു സാദ്ധ്യതയുമില്ല. അതുകൊണ്ട് എന്തായാലും സ്വന്തം പേരില് വേണ്ട.

മേല്പടി സാഹിത്യകാരനെപ്പോലെ അഞ്ചു തൂലികാനാമങ്ങളൊന്നുമില്ലെങ്കിലും, ഒരു വിരല് നാമമൊക്കെ എനിക്കുമാകാം. സാക്ഷാല് എം.പി.നാരായണപിള്ളക്ക് തലപ്പുലയനെന്ന പേരിനേക്കുറിച്ച് ആലോചിക്കാമെങ്കില്, വെറുമൊരു കീടമായ എനിക്ക് എം.പി.നാരായണപിള്ള എന്ന പേരിനേക്കുറിച്ചും ചിന്തിക്കാമോ?

അല്ലെങ്കില് വേണ്ട. ജീവിച്ചിരുന്നെങ്കില് അത്തരമൊരു കടുംകൈക്ക്, ഒരു ഹസ്തദാനമാകും അദ്ദേഹത്തിന്റെ സമ്മാനം. ‘ഭൂ’ ഉപേക്ഷിച്ചുപോയ ആളെ ‘ബൂ’ വിലിരുന്നു ദുഷിക്കേണ്ട.

“മരത്തവള, ചീങ്കണ്ണി, അട്ട, മൂട്ട, ഇത്യാദി പേരുകളിട്ടാലെ നിന്നെയും ഇവരൊക്കെ കളിക്കു ചേര്‍ക്കൂ.” പേര് എന്ത്? എങ്ങനെ? എവിടെ? തല പുകയ്ക്കുന്നതു കണ്ടപ്പോള്‍ ഒരു ചങ്ങാതിവക ഉപദേശം.

ആരു പറഞ്ഞു എനിക്കു കളിക്കണമെന്ന് ? കളിക്കളത്തിനു പുറത്തിരുന്ന് കൈയ്യടിക്കാനും വിസിലടിക്കാനും വേണ്ടിവന്നാലൊന്നു കൂവാനും ഒപ്പമുള്ള കൂട്ടുകാരുടെ തോളില്‍ക്കൂടി പരസ്പരം കൈയ്യിട്ട്, എല്ലാവരുമൊത്ത് താളനിബദ്ധമായി ആടുന്നതുമൊക്കെയായിരുന്നു കളിക്കേണ്ട പ്രായത്തില്‍‌പോലും ഇവള്ക്കു പഥ്യം. (പക്ഷേ കളിക്കളത്തില് തിമിര്‍ക്കുന്നത് ഫുട്‌ബോളാവണമെന്ന ഒരു കണ്ടീഷനുണ്ട്. വിശാലമായി പറഞ്ഞാല് ക്രിക്കറ്റൊഴിച്ചെന്തുമാവാമെന്ന ഒരു ഇളവാകാം). പിന്നെയാണ് ഇപ്പോള്‍..

ഒടുവില് ശ്വാസം എന്ന നാമധേയത്തില് സ്വയം ജ്ഞാനസ്നാനപ്പെടാന് ഈയ്യുള്ളവന്‍ തീരുമാനിക്കുന്നു.

1 comment:

  1. കുറേ ആലോചിച്ചു തല പുണ്ണാക്കിയിട്ടുണ്ടാവുമല്ലോ !

    ReplyDelete