June 11, 2009

പാഴെഴുത്ത്

“അഷ്ടപദി ആലാപനത്തിനായി അര മണിക്കൂറാണ് സംഘാടകര്‍ അദ്ദേഹത്തിനു നല്‍കിയത്. സംഗീതത്തില്‍ ലയിച്ചുപോയ പൊതുവാള്‍, സമയപരിധി അറിഞ്ഞില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് നിര്‍ത്തിയത്. അപ്പോഴേക്ക് ജനം അപ്പാടെ ഇറങ്ങിപ്പോയിരുന്നു. ”

സോപാനസംഗീതജ്ഞനായ ഞെരളത്ത് രാമപ്പൊതുവാളോടൊപ്പം ഒരു വേദി പങ്കിട്ട അനുഭവം എം.ടി. വാസുദേവന്‍ നായര്‍ ‘വാക്കുകളുടെ വിസ്മയത്തില്‍’ പറയുന്നു.

“ആളുകളൊക്കെ ഇറങ്ങിപ്പോയിട്ടും പൊതുവാള്‍ പാടിക്കൊണ്ടേയിരുന്നല്ലോ?” പിന്നീട് എം.ടി. ചോദിച്ചു.

“കേള്‍ക്കാന്‍ തിരുമാന്ധാംകുന്നിലമ്മയുണ്ടല്ലോ.”

കാഴ്ചക്കാര്‍ ആരുമില്ലാതിരുന്നിട്ടും , നിലവിളക്കുണ്ടായിരുന്നതുകൊണ്ട് കൂത്ത് അവതരിപ്പിച്ച ഇരിങ്ങാലക്കുട മാധവചാക്യാരെക്കുറിച്ചും എം.ടി. പറയുന്നുണ്ട്.

അവരൊക്കെ യഥാര്‍ത്ഥ പ്രതിഭകള്‍.

ഏതോ പ്രധാന വ്യക്തിയുടെ പ്രസംഗം. കെട്ടിടം മുഴുവന്‍ അരിച്ചുപെറുക്കിയുള്ള കരിമ്പൂച്ചകളുടെ പരിശോധന. നിശ്ചിതസമയത്തിന് അരമണിക്കൂര്‍ മുന്‍പ് തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന കേള്‍വിക്കാര്‍ക്കു മാത്രം പ്രവേശനം. വരുന്നവരുടെ മഹിമ അനുസരിച്ച്, മുന്‍പന്തിയില്‍നിന്ന് പുറകിലേക്ക് എല്ലാ കസേരയും ഇടവിടാതെ നിറയുന്നു. പ്രവേശനകവാടം അടയുന്നു. കടുകിട തെറ്റാതെ എല്ലാം ചിട്ടപ്പടി നീങ്ങുന്നു. സുരക്ഷാഭടന്മാരോടോപ്പം കൃത്ര്യസമയത്ത് മന്ത്രി എത്തുന്നു. എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുന്നു. വള്ളിപുള്ളിവിടാതെ പ്രസംഗം, മാദ്ധ്യമക്കാര്‍ സദസ്സിലില്ലാത്ത ജനങ്ങളിലെത്തിക്കന്നു. പ്രസംഗം കഴിയുമ്പോള്‍, മന്ത്രിയും അനുചരന്മാരും പുറത്തേക്ക്. ജനം ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു.

ബസ് സ്റ്റാന്‍ഡിന്റെ ഓരത്ത് അയാള്‍ ഒരു കടലാസ് വിരിച്ചിട്ടു. മാറാപ്പില്‍നിന്ന് എന്തൊക്കെയോ അതില്‍ നിരത്തുന്നു.
“നിങ്ങള്‍ക്ക് ചുമയുണ്ടോ? കഫം? നെഞ്ചുവേദന? എങ്കില്‍ അടുത്ത് വരൂ ഒരു കുപ്പി ചൂര്‍ണ്ണത്തിന് വെറും പത്ത് രൂപ. ചേട്ടാ, ഇതിലേ വരൂ. നിങ്ങള്‍ വാങ്ങിക്കണ്ട. വെറുതെ ഈ സാമ്പിള്‍ അല്പം പരീക്ഷിച്ചുനോക്കൂ. തൃപ്തിയായെങ്കില്‍മാത്രം വാങ്ങിയാല്‍ മതി. ”

അയാളുടെ പക്കലുണ്ടായിരുന്ന മരുന്ന് ഭൂരിഭാഗവും ആ പത്തുമിനുട്ടിനുള്ളില്‍ വിറ്റുതീര്‍ന്നു. അപ്പോഴേക്കും ഞാനിരുന്ന ബസ് പുറപ്പെടുകയും ചെയ്തു. അയാള്‍ക്ക് പി.ആര്‍. ഡിപാര്‍ട്മെന്റില്ല. മാദ്ധ്യമങ്ങളില്‍ പരസ്യമില്ല. മരുന്നിന്റെ ഗുണമേന്മയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ, ആ മരുന്ന് ആദ്യമായി, ഒരു പക്ഷേ അവസാനമായും, വാങ്ങുന്നവരാണവരാകും അവര്‍. വഴിയോരക്കച്ചവടക്കാരന്റെ വാഗ്‌ധോരണിയില്‍ മയങ്ങിമാത്രമാണു ജനം മരുന്നു വാങ്ങുന്നത്.

അക്ഷരങ്ങള്‍, അത് കഥ, കവിത, ലേഖനം എന്തുമാവട്ടെ, സമാനഹൃദയരിലെത്തുമ്പോഴാണ് സാര്‍ത്ഥകമാവുന്നത്. ഞാനെഴുതുന്നത് ആരും വായിക്കുന്നില്ലെങ്കില്‍ അതിന് ഒരു അര്‍ത്ഥമേയുള്ളൂ. അതില്‍ വെളിച്ചമില്ല. തെല്ലുപോലും കാതലില്ലാത്ത പാഴ്ത്തടി.

ഉച്ഛ്വാസം മലീമസമായിരിക്കുമെന്ന്‍ വിളംബരം ചെയ്യുന്നതെന്തിന്?

പാഴെഴുത്ത്.

No comments:

Post a Comment