June 5, 2009

എന്തിന് നാം

ജനനം- 1901, മരണം- 2007. എഴുതിയിരുന്നത് ഒന്നുകൂടി വായിച്ചു. ശരി തന്നെയാണ്. എനിക്കു തെറ്റിയതല്ല. ഇന്ന് ഒരു സുഹൃത്തിന്റെ ബന്ധുവിന്റെ ശവസംസ്കാരത്തിന് പോയപ്പോള്‍ അവിടുള്ള ഒരു കല്ലറയില്‍ കണ്ടതാണ്. ആ വ്യക്തി തന്റെ ജീവിതത്തില്‍ എന്തെല്ലാം കണ്ടിട്ടുണ്ടാവും? എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാവും? അയാളുടെ ബാല്യവും കൌമാരവും ഏതാണ്ട് ഒരേ സാ‍മൂഹിക പരിതസ്ഥിതിയിലായിരുന്നിരിക്കും. പക്ഷേ, അവസാന വര്‍ഷങ്ങള്‍ എത്രയോ വ്യത്യസ്തമായിരുന്നിരിക്കണം!

എന്തിന് 106 വര്‍ഷം ജീവിച്ചിരുന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കണം? ഈയുള്ളവന്റെ കാര്യം തന്നെയെടുത്താല്‍ മതിയല്ലോ. ഞാന്‍ സ്കൂളില്‍ പോയ കാലത്തെയും ഇപ്പോഴത്തെയും അവസ്ഥ താരതമ്യം ചെയ്താലോ? വാഹന സൗകര്യമാണെങ്കിലും, പഠന സൗകര്യമാണെങ്കിലും എന്തെല്ലാം മാറ്റങ്ങള്‍! വാര്‍ത്താവിനിമയ സമ്പ്രദായങ്ങളുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. ചില ആധുനികസൗകര്യങ്ങളോട് എന്റെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ തെല്ല് വൈഷമ്യത്തോടെയാണെങ്കിലും സമരസപ്പെട്ടതിനു ഞാന്‍ സാക്ഷിയാണ്. എന്നാല്‍ എന്റെ അടുത്ത തലമുറ എത്ര അനായാസമായാണ് നവംനവമായ സംഗതികളുമായി ഒത്തുപോകുന്നത് ! അവരെ സംബന്ധിച്ച് അവ പുതിയ കാര്യങ്ങളൊന്നും അല്ലാത്തതിനാലാവണം.

എന്തായാലും മാറ്റങ്ങള്‍ നാമെല്ലാം ഉള്‍ക്കൊള്ളുന്നു. അവ അംഗീകരിച്ചേ മതിയാവൂ, എന്നുള്ളതിനാല്‍. അല്ലെങ്കില്‍ അവ നമ്മളെ മാറ്റുമെന്ന് ഉറപ്പുള്ളതിനാല്‍. (അതെ, കവിവാക്യം..)

106 വയസ്സില്‍ മരിച്ച ആ വ്യക്തിയുടെ ജീവിതത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ ഒരേപോലായിരുന്നോ? അയാളുടെ കൊച്ചുമക്കളില്‍ ആരെങ്കിലും അന്യമതസ്തരെ വിവാഹം ചെയ്തിരുന്നുവെന്നു വിചാരിക്കുക. അങ്ങനെയൊരു കാര്യം അയാളുടെ തലമുറയിലാണു നടന്നതെങ്കില്‍ ഉണ്ടാകുന്ന ഭൂകമ്പമൊന്നും തീര്‍ച്ചയായും അപ്പോള്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല.

ഏതെങ്കിലും മതത്തിന്റെ നിയമമനുസരിച്ച് മറ്റു മതവിശ്വാസികളെ കല്യാണം കഴിക്കാമെന്ന ഇളവുണ്ടോ? ചില മതങ്ങളിലാണെങ്കില്‍ അന്യമതസ്തനായ പുരുഷനോ/സ്ത്രീയോ അവരുടെ മതത്തിലേക്ക് ചേര്‍ന്നാല്‍ വിവാഹത്തിന് അനുമതി നല്‍കുന്നു. അല്ലാതെ മതം മാറി വിവാഹം ചെയ്യുന്നത് അവരുടെ നിയമാവലിയിലൊന്നും എഴുതിച്ചേര്‍ത്തിട്ടില്ല. എന്നിട്ടും ഈ തലമുറ, പണ്ടത്തവരെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ കുറച്ചുകൂടി സഹിഷ്ണുത കാണിക്കുന്നുണ്ട്. അത് വിദ്യാഭ്യാസത്തിന്റെ നേട്ടമായിരിക്കാം. ലോകം, ഒരു ആഗോളഗ്രാമമായതിന്റെ പരിണതഫലമായിരിക്കാം. കാരണമെന്തുമാവട്ടെ, എനിക്കു തോന്നുന്നു, കാലം കുറെക്കൂടി മുന്‍പോട്ടു പോകുമ്പോള്‍ ഈ സഹിഷ്ണുത ഇനിയും കൂടുകയേ ഉള്ളൂവെന്ന്.മതങ്ങള്‍ ഇങ്ങനെ തുടരുന്നതിന് പ്രധാന കാരണം, വിവാഹങ്ങള്‍ ഒരേ മതത്തില്‍ത്തന്നെ ഒതുങ്ങുന്നതാണ്.

മിശ്രവിവാഹിതരായ ദമ്പതികളുടെ മകന് മതമില്ല, എന്നെഴുതിയ പാഠം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, അതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവര്‍ എന്താണ് പറയുന്നത്? മതത്തിനെതിരല്ല, ഞങ്ങളെന്നാണ്. എന്തുകൊണ്ട് വ്യക്തവും ശക്തവുമായൊരു നിലപാട് അവര്‍ക്കെടുക്കാന്‍ സാധിക്കുന്നില്ല. ഉത്തരം വളരെ ലളിതം. തിരഞ്ഞെടുപ്പിന്റെയും വോട്ടിന്റെയും കാര്യം ആലോചിക്കുമ്പോള്‍ ആര്‍ക്കും മതത്തെ തീര്‍ത്തും തള്ളിപ്പറയാന്‍ സാധിക്കുന്നില്ല.

ഈ പാഠഭാഗം മതത്തിനെതിരാണെങ്കില്‍, എല്ലാ മതവിഭാഗങ്ങള്‍ക്കും ഇതേ തോന്നലുണ്ടാവണ്ടേ? എന്തുകൊണ്ടു ചിലര്‍ മാത്രം ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു?

തീര്‍ച്ചയായും ഒരു നൂറു വര്‍ഷം കഴിയുമ്പോള്‍, ഇപ്പോഴത്തെ സമ്പ്രദായങ്ങളൊന്നുമായിരിക്കില്ല, നമ്മുടെ സാമൂഹിക സ്ഥിതിയില്‍. ഇന്നു നാം ഇങ്ങനെയൊക്കെയായിരുന്നുവെന്നു അറിയുമ്പോള്‍ അന്നത്തെ തലമുറ നമ്മെ പരിഹസിച്ചു ചിരിക്കും. ഒരു കാലത്തെ സൂപ്പര്‍ സ്റ്റാറായിരുന്ന ജയന്റെ അഭിനയം ഇന്നത്തെ തലമുറയില്‍ ഉയര്‍ത്തുന്ന ചിരി പോലെ.

No comments:

Post a Comment