June 13, 2009

ഒരു പുസ്തകത്തേക്കുറിച്ച്

“ഇന്നു ക്ലാസില്ലേ? പാട്ടു പാടി ഉഴപ്പി നടക്കുകാണോ? വല്ലതും വായിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടോ? അവസാന സെമസ്റ്ററാണ്, ശ്രദ്ധിക്കണം.” വാരിയര്‍ സാര്‍ മകനെ ഉപദേശിച്ചു.

ഞാന്‍ ചിരിച്ച് രാജനോടു പറഞ്ഞു. “ഭരങ്കര ഉഴപ്പാണച്ഛന്‍. ചീത്ത കൂട്ടുകെട്ട്. രാത്രി മുഴുവന്‍ അമ്പത്താറ്.”

രാജന്‍ ചിരിച്ചു. എന്നിട്ട് ചോദിച്ചു. “ഞങ്ങളുടെ ആര്‍ട്സ് ക്ലബ്ബിന്റെ സമാപനയോഗത്തില്‍ സാര്‍ വന്നു സംസാരിക്കാമോ?”

“ഞാനോ?”

“ങ്.”

“എനിക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടാ.”

“മലയാളത്തില്‍ മതി.”

“മലയാളവും അറിഞ്ഞുകൂടാ.” ഞാന്‍ നേരു പറഞ്ഞു. “പ്രൊഫസര്‍ ഈച്ചരവാരിയറെ വിളിച്ചോണ്ടു പോ. വോ അച്ഛി ഹിന്ദി മെ ബോലേഗാ”

സാറും രാജനും പൊട്ടിച്ചിരിച്ചു.

ആ ചിരികള്‍ക്കിടയിലേക്ക് അടുത്ത കഥാപാത്രം കടന്നുവന്നു. ബോസ്. തുടര്‍ന്ന് കുന്നിക്കല്‍ നാരായണന്‍-മന്ദാകിനി-അജിതമാര്‍‍. പിന്നീട്, പൊറ്റക്കാടും തിക്കൊടിയനും രംഗപ്രവേശനം ചെയ്യുന്നു. പിന്നാലെ പട്ടത്തുവിള കരുണാകരന്‍ എത്തി.

“കോട്ടയത്തല്ലേ വീട്? അരവിന്ദന്റെ അയല്‍‌വാസി? അരവിന്ദന്‍ പറഞ്ഞിട്ടുണ്ട്.”

“അതെ, അയല്‍‌വിന്ദന്‍.” ഞാന്‍ പറഞ്ഞു.

ഈ ‘ഞാന്‍’ ആരെന്നോ? പ്രോഫ. സി. ആര്‍. ഓമനക്കുട്ടന്‍‍. പ്രോഫ. ഈച്ചരവാരിയരോടൊപ്പം ഒരേ മുറിയിലായിരുന്നു താമസം. രാജന്‍ സംഭവം പുറം‌ലോകം അറിഞ്ഞത് ഇദ്ദേഹമെഴുതിയ ‘ശവംതീനികള്‍’ വഴിയാണെന്നു പറഞ്ഞാല്‍ എന്റെ തലമുറയ്ക്ക് മനസ്സിലാകും. മലയാളത്തിലെ പ്രശസ്ത യുവസംവിധായകന്റെ അച്ഛന്‍, എന്നു പറഞ്ഞാല്‍ പുതുതലമുറയ്ക്കും.

ആഴ്ചപ്പതിപ്പിലെ മേല്പറഞ്ഞ ലേഖനം വായിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ‘നിറം പിടിപ്പിക്കാത്ത നേരുകള്‍‘ വാങ്ങിയത്. അതില്‍ ഈ ലേഖനം കണ്ടില്ല. എഴുതിയ മറ്റേതെങ്കിലും പുസ്തകത്തില്‍ ഉണ്ടാവും. എന്തെല്ലാം വ്യക്തിചിത്രങ്ങള്‍. നീണ്ട ഒരു കാലഘട്ടത്തില്‍ കേരളത്തിന്റെ ഹൃദയത്തുടിപ്പായിരുന്ന ആരൊക്കെയാണു കടന്നുവരുന്നത്? സാധാരണ ആത്മകഥകളിലേപ്പോലെ ആത്മപ്രശംസയില്ല, എന്നാലൊട്ടു അപകര്‍ഷതാബോധവുമില്ല. വിദ്വേഷമില്ല, പരിഭവമില്ല. എന്തിന്? ‘പ്രകാശം പരത്തുന്ന ആണ്‍കുട്ടി’യെ വരെ കൈയ്യിലെടുക്കാന്‍ തക്ക വ്യക്തിപ്രഭാവം. ആള്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെയായതിനാല്‍ നമുക്ക് വിശ്വസിക്കാം.

ഉടനീളം ഫലിതമാണ്. എന്നാല്‍ ഒട്ടും ചെടിപ്പിക്കുന്നില്ല. അതുകൊണ്ട്, അക്കാലത്തെ ചരിത്രവും സംസ്കാരവുമൊക്കെ ഒട്ടും മുഷിയാതെ, വായിച്ചു തീര്‍ക്കാം. പക്ഷേ, ഇടയ്ക്കിടെ നര്‍മ്മം നീരണിയുന്നുമുണ്ട്. സ്വാതന്ത്ര്യസമരഭടനായിരുന്ന സി.സി.ഗോപിയുടെ മൃതദേഹം അനാഥമായി കടത്തിണ്ണയില്‍ കിടക്കുന്ന സംഭവം വായിക്കുമ്പോള്‍ വല്ലാത്ത ഭാരം. പഞ്ചാഗ്നി സിനിമയില്‍ തിലകന്‍ ജീവന്‍ കൊടുത്ത എം.ടി.കഥാപാത്രം ഇതായിരുന്നുവെന്നൊരു കൂട്ടിച്ചേര്‍ക്കലുമുണ്ട്.

“എന്റെ സത്യന്‍‌മാഷേ, ഇനിയെങ്കിലും ഇത്തരം വേഷങ്ങള്‍ വേണ്ടെന്നുവെച്ചുകൂടെ? മക്കള്‍ വലുതായില്ലേ? അവര്‍ കാണില്ലേ?”

സത്യന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. “ എന്റെ മക്കള്‍ക്ക് ശരിക്ക് കണ്ണുകണ്ടുകൂടാ, സോമന്‍. കുറെ പണം വേണം. എന്റെ മക്കളെ മോസ്കോയില്‍ കൊണ്ടുപോയി ചികിത്സിക്കണം.”

ഈര്‍പ്പമാര്‍ന്ന വാക്കുകള്‍.

No comments:

Post a Comment